തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണമാണ്. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവർക്കുനേരെ കർശന നടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ടുമുതൽ നിയോജകമണ്ഡലതല കേന്ദ്രങ്ങളിൽ നടക്കും. വോട്ടിങിനെത്തുന്ന വോട്ടർമാർക്ക് ബൂത്തിനുള്ളിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അനുവദിക്കില്ല. വോട്ടർമാർക്ക് മൊബൈൽ ഫോൺ സുരക്ഷിതമായിവെക്കാൻ മൊബൈൽ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളിൽ ഒരുക്കും.
സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. സർവീസ് വോട്ടർമാരുടെ എണ്ണം 53,984 ആണ്. 883 സ്ഥാനാർത്ഥികളാണ് വിവിധ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നത്. 24 താൽക്കാലിക ബൂത്ത് ഉൾപ്പെടെ 30,495 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകൾ 2040 എണ്ണമാണ്. ഇവിടെ സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. വീടുകളിൽ നടത്തിയ വോട്ടിൽ 98 ശതമാനം പൂർത്തിയാക്കി.
കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മതിയായ ക്രമീകരണങ്ങൾ ഒരുക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്.
