ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; യുവതീപ്രവേശനത്തിൽ ദേവസ്വം ബോർഡിന്റെ യൂടേൺ

news image
Mar 2, 2026, 10:02 am GMT+0000 payyolionline.in

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുൻപെടുത്ത നിലപാടിൽ മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വംബോർഡ്. യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.

സുപ്രീം കോടതിയുടെ ഉത്തരവിനെ എതിർക്കുക എന്നതുതന്നെയാണ് ദേവസ്വംബോർഡിന്റെ തീരുമാനമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. കാലാകാലങ്ങളായി നിലവിലുണ്ടായിരുന്ന സ്ത്രീപ്രവേശനത്തെ സംബന്ധിച്ച ആചാരങ്ങൾ നിലനിർത്തുക എന്നതാണ് ബോർഡിന്റെ അഭിപ്രായം. അത് സുപ്രീം കോടതിയെ അറിയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദേവസ്വംബോർഡ് രൂപവത്കരിച്ചതുതന്നെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ടുതന്നെ യുവതീപ്രവേശനം സംബന്ധിച്ച് ദേവസ്വംബോർഡിന് മുൻപേ മുതൽ ഇതേ നിലപാടാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ച് 15-ന് അകം ബന്ധപ്പെട്ട കക്ഷികളോടെല്ലാം വിഷയത്തിലുള്ള നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വംബോർഡ് ഇന്ന് യോഗംചേർന്നത്. വിശ്വാസികൾക്കൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിച്ചാൽ മതിയെന്ന് ഇന്ന് ചേർന്ന ദേവസ്വംബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു. 2018-ലെ യുവതീപ്രവേശന വിധിയെ തിരുവിതാംകൂർ ദേവസ്വംബോർഡ് പിന്തുണയ്ക്കില്ല. ഈ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും.

യുവതി പ്രവേശന വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു 2020-ൽ സുപ്രീം കോടതി വിധി പുനഃപരിശോധിക്കാനുള്ള ഹർജി പരിഗണിക്കുമ്പോൾ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ സ്വീകരിച്ച നിലപാട്. അതിനെ സാധൂകരിക്കുന്ന വാദങ്ങളും നിരത്തിയിരുന്നു. എന്നാൽ, അതിൽനിന്ന് മലക്കംമറിയുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഫലത്തിൽ, വിധി പുനഃപരിശോധിക്കണം എന്നതിലേക്കാണ് ദേവസ്വം ബോർഡിന്റെ പുതിയ നിലപാട് നീങ്ങുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe