വടകര: ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും സ്റ്റോപ്പിൽ ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. മണിയൂർ ചെരണ്ടത്തൂർ നീലിയേടത്ത് മീത്തൽ ചന്ദ്രനെയാണ് (59) ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ ബസിൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ മുക്കാളിയിൽ വെച്ച് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് കുട്ടിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ അനുവദിക്കാതെ ബസിൽ തടഞ്ഞുവെച്ച് വടകര ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളും കുട്ടിയുടെ മൊഴിയും അടിസ്ഥാനമാക്കി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയുടേതിന് സമാനമായ രൂപസാദൃശ്യമുള്ള നിരവധിയാളുകളെ നിരീക്ഷണത്തിലാക്കിയ ശേഷമാണ് ചോമ്പാല എസ്.എച്ച്.ഒ. ഷമീൽ പി.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
വടകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എ.എസ്.ഐ. സിജിൽ കുമാർ, എ.എസ്.സി.പി.ഒ. ഷമീർ വി.കെ.ടി, സി.പി.ഒ.മാരായ രജീഷ് ആർ, രാജേഷ് എം.കെ, ശ്രീജേഷ് സി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
