വേനലവധിയും പെരുന്നാളും ഒത്തുവന്നതോടെയാണ് വിമാനക്കനമ്പനികൾ പതവുപോലെ ടിക്കറ്റ് നിരക്ക് കൂട്ടി ഇരട്ടിയിലധികം തുകയാണ് പല വിമാനക്കമ്പനികളും വർധിപ്പിച്ചിരിക്കുന്നത്.
നാട്ടിലെത്തി പെരുന്നാൾ ആഘോഷിച്ച് തിരിച്ചുവരാൻ കാത്തിരിക്കുന്ന പ്രവാസികൾക്കും അവധിയാഘോഷിക്കാൻ ഗൾഫിലേക്ക് വിമാനം കയറാനിരിക്കുന്നവർക്കും ഇത്തവണയും വൻ നിരാശ തന്നെയാണുണ്ടായിരിക്കുന്നത്. പെരുന്നാളും വേനലവധിയും ഒക്കെ ഒരുമിച്ച് വന്നതോടെ മാർച്ചിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. കേരളമുൾപ്പടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം വൻ തുക നൽകിയാൽ മാത്രമേ പെരുന്നാൾ സമയം വിമാനയാത്രക്ക് കഴിയുകയുള്ളൂ.
മുന്നൂറ്റിയമ്പത് ദിർഹം വരെയാണ് ഇപ്പോൾ യുഎഇയിലേക്കുള്ള വൺവേ ടിക്കറ്റിൻ്റെ നിരക്ക്. എന്നാൽ മാർച്ച് രണ്ടാം വാരം കഴിയുന്നതോടെ ഇത് ആയിരം ദിർഹത്തിന് മുകളിലാകും. മാർച്ച് പതിനഞ്ച് മുതൽ ഏപ്രിൽ 19 വരെ ഇരട്ടിയിലധികമായാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരുപത് ശതമാനമാണ് നിരക്ക് കൂട്ടിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് മാർച്ച് പകുതിക്ക് ശേഷം യുഎഇയിലെത്താൻ ഇരുപതിനായിരം മുതൽ ഇരുപത്തിയെണ്ണായിരം വരെയാണ് ടിക്കറ്റ് നിരക്ക്.
