ഇടുക്കിയിൽ അനധികൃതമായി നിർമിച്ച് പ്രവർത്തനം ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. ഇടുക്കി ആനച്ചാലിൽ പ്രവർത്തനം ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനമാണ് ജില്ല കളക്ടർ തടഞ്ഞത്. ജില്ല കളക്ടർ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനത്തിന് സ്റ്റോപ് മെമ്മോ നൽകുകയായിരുന്നു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്.
അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. നിർമ്മാണം നടക്കുന്നതിനിടെ പ്രവർത്തനം നടത്തരുതെന്ന് റവന്യൂ വകുപ്പ് നിരവധി തവണ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ റവന്യു വകുപ്പിൻ്റെ ഈ സ്റ്റോപ്പ് മെമ്മോകൾ പലവട്ടം അവഗണിക്കുകയായിരുന്നു.
ജില്ല കളക്ടർ സ്റ്റോപ് മെമ്മോ നൽകിയതോടെ പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി. കഴിഞ്ഞ മാർച്ച് മുതൽ തന്നെ നിർമാണം നിർത്തി വയ്ക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. 20 അടി ഉയരത്തിലാണ് രണ്ടരക്കോടി രൂപ മുടക്കി ഗ്ലാസ് ബ്രിഡ്ജ് പണിതത്. ഗ്ലാസ് ബ്രിഡ്ജ് നിൽക്കുന്ന പ്രദേശം റെഡ് സോണിൽ ഉൾപ്പെടുന്നതാണ്. ഇവിടെ ഇത്തരത്തിലുള്ള നിർമാണ പ്രവർത്തികൾ പാടില്ലെന്ന നിയമമുണ്ട്. ഇത് പാലിക്കാത്തതായും കളക്ടറുടെ സ്റ്റോപ്പ് മെമ്മേോയിൽ പറയുന്നുണ്ട്.
