പാലക്കാട് : പാലക്കാട് അട്ടപ്പാടി മധു കേസിൽ കൂറുമാറിയ വനംവച്ചറായ സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു. സൈലന്റ്വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വച്ചറായിരുന്ന സുനിൽകുമാറിനെയാണ് കൂറുമാറിയതോടെ പിരിച്ചുവിട്ടത്. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽകുമാർ ആദ്യം പൊലീസിന് നൽകിയ മൊഴി. ഈ മൊഴി ഇയാൾ ഇന്ന് കോടതിയിൽ തിരുത്തി. ഇതോടെയാണ് വനംവകുപ്പ് നടപടിയെടുത്തത്.
അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ കോടതിയിൽ അപൂർവ സംഭവങ്ങളാണ് ഇന്നുണ്ടായത്. ഇരുപത്തിഒൻപതാം സാക്ഷി സുനിൽ കുമാർ മൊഴിമാറ്റിയതിന് പിന്നാലെയാണ് കോടതിയിടപെടലുണ്ടായത്. സുനിൽ കുമാര്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രോസിക്യൂഷൻ ആവശ്യപ്രകാരം സംഭവ ദിവസത്തെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു.