കൊച്ചി: മാസപ്പടി കേസിൽ വീണയ്ക്ക് എതിരെ തെളിവ് തേടി ഇ ഡി. എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത രേഖകൾക്കായി കോടതിയെ സമീപിച്ചു. എറണാകുളം പിഎംഎൽഎ കോടതിയെയാണ് ഇഡി സമീപിച്ചത്. 134 രേഖകൾ വേണമെന്നാണ് ഹർജി പറയുന്നത്. വീണയും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാർ, എക്സാലോജിക്കും സിഎംആർഎല്ലും 2017 ൽ ഉണ്ടാക്കിയ കരാർ, എക്സലോജിക് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്, വീണയുടെ ഐടി റിട്ടേൺ വിശദാംശങ്ങൾ, എംപവർ ഇന്ത്യ കാപ്പിറ്റൽ കമ്പനി ലോൺ വിശദാംശങ്ങൾ, വീണയുടെ ലോൺ തിരിച്ചടവിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകൾക്കാണ് ഇഡി അപേക്ഷ നൽകിയത്.
സമൻസ് നൽകി വീണ തൈക്കണ്ടിയേയും സിഎംആർഎൽ എംഡി ശശിധരൻ കർത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂർത്തിയാക്കും. ആദ്യം കേസന്വേഷിച്ച കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ് എഫ് ഐഒയിൽ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികൾക്കോ തടസ്സമില്ലെങ്കിലും തെളിവുകൾ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ തീരുമാനം. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസിൽ ഏതെങ്കിലും രീതിയിൽ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നാണ് സൂചന.
