ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു ലഷ്കറെ ത്വയ്യിബ ഭീകർ കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലാണ് സംഭവം. പൊലീസിന്റെയും കരസേനയുടെയും സംയുക്ത സംഘമാണ് ഭീകരരെ നേരിട്ടത്. അർബാസ് മിർ, ഷാഹിദ് ഷെയ്ഖ് എന്നിവരാണ് മരിച്ചതെന്നും ഇവർക്ക് നിരോധിത ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്നും സുരക്ഷ സേന അറിയിച്ചു.
തീവ്രവാദ ആക്രമണമുണ്ടാവുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ബുദ്ഗാമിലെ കോടതിക്കു സമീപം സംശയാസ്പദമായ വാഹനം സുരക്ഷാസേന തടയുകയായിരുന്നു. പിന്നാലെ ഭീകരർ സുരക്ഷ സേനക്കുനേരെ വെടിയുതിർത്തു, തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ സേന ഭീകരരെ വധിച്ചു. ഇവരിൽ നിന്ന് തോക്കുകൾ കണ്ടുകെട്ടിയതായി പൊലീസ് അറിയിച്ചു.