വിദ്യ 12ാം ദിവസവും ഒളിവിൽ; കരിന്തളത്ത് നിന്ന് നിർണായക തെളിവ്, ശമ്പളം തിരിച്ചു പിടിക്കാൻ ശുപാർശ ചെയ്യും

news image
Jun 17, 2023, 1:54 am GMT+0000 payyolionline.in

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വ്യാജരേഖാകേസ് പ്രതി വിദ്യ12ാം ദിനവും ഒളിവിൽ തന്നെ. പ്രതി വടക്കൻ കേരളത്തിലുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ഇപ്പോഴും പൊലീസിന് ഇവരെ കണ്ടെത്താനായിട്ടില്ല. അതിനിടെ കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളേജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കം നടപടിക്ക് ശുപാർശ ചെയ്യും. വ്യാജരേഖാ കേസിൽ തെളിവ് ശേഖരണം പൂർത്തിയായെന്ന് അഗളി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പിഎച്ച്ഡി പ്രവേശന വിവാദങ്ങൾക്കിടെ ഇന്ന് കാലടി സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയോഗം ചേരുന്നുണ്ട്.

വിദ്യയുടെ വിഷയം യോഗത്തിൽ ചർച്ചയാവുമെന്നാണ് കരുതുന്നത്. സര്‍വകലാശാലയുമായി ബന്ധപെട്ട് ഉയര്‍ന്ന മറ്റ് വിവാദങ്ങളും ചര്‍ച്ചയാവും. വിദ്യയുടെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദത്തിനു ശേഷം ഇത് ആദ്യമായാണ് കാലടി സര്‍വകലാശാലയില്‍ സിൻഡിക്കറ്റ് ഉപസമിതി യോഗം ചേരുന്നത്.

വ്യാജരേഖാ കേസിൽ അഗളി പൊലീസ്, അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ , ഇൻറർവ്യൂ ബോർഡ് അംഗങ്ങൾ എന്നിവരുടെ വിശദമായ മൊഴി എടുത്തു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വിദ്യയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി അഗളി പൊലീസ്. വടക്കൻ കേരളത്തിൽ വിദ്യയുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. വിദ്യയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് അഗളി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. വിദ്യ വ്യാജ രേഖ ചമച്ചുവെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതിനായി വിദ്യയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe