വടകര : വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടുപടിക്കൽ വയോധികൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. വടകര പാർക്ക് റോഡിൽ പ്രവർത്തിക്കുന്ന കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസിൽ ക്രൈം ബ്രാഞ്ച് സംഘം വൻ പരിശോധന നടത്തി. പരിശോധനയ്ക്ക് പിന്നാലെ സൊസൈറ്റിയുടെ ഓഫീസ് പോലീസ് പൂട്ടി സീൽ ചെയ്യുകയും ചെയ്തു.
സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക രേഖകളെല്ലാം അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കസ്റ്റഡിയിലെടുത്തത് പ്രധാന രേഖകൾ
ഓഫീസ് ലെഡ്ജർ, സ്ഥിര നിക്ഷേപ ബോണ്ടുകൾ, ഡേ ബുക്ക്, ക്യാഷ് ബുക്ക്, വർക്ക് രജിസ്റ്ററുകൾ, വൗച്ചറുകൾ, ചെക്ക് ഇഷ്യൂ രജിസ്റ്റർ, സൊസൈറ്റിയുടെ കരാർ സംബന്ധമായ രേഖകൾ എന്നിവയാണ് ക്രൈം ബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.
ഇബ്രാഹിം ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണാക്കേസും സഹകരണ വകുപ്പ് നൽകിയ സാമ്പത്തിക ക്രമക്കേട് പരാതിയും കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് നിലവിൽ അന്വേഷിക്കുന്നത്.
‘ഞാൻ മരിച്ചിട്ടെങ്കിലും പണം കിട്ടട്ടെ’; പിടിച്ചുലച്ച് ഇബ്രാഹിം ഹാജിയുടെ സന്ദേശം
കടത്തനാട് സൊസൈറ്റിയിൽ ഇബ്രാഹിം ഹാജിക്ക് 70 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഇത് സർക്കാർ അംഗീകൃത സ്ഥാപനമാണെന്ന് വിശ്വസിപ്പിച്ചാണ് പണം നിക്ഷേപിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാത്തതിനെ തുടർന്ന് ഇബ്രാഹിം ഹാജി കടുത്ത മനോവിഷമത്തിലായിരുന്നു.
“ഇത് സർക്കാർ അംഗീകൃത സ്ഥാപനമാണെന്ന് വിശ്വസിച്ചാണ് പണം നിക്ഷേപിച്ചത്. ഞാൻ മരിച്ചിട്ടെങ്കിലും കുടുംബത്തിന് ഈ പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.” – മരണത്തിന് മുൻപ് ഇബ്രാഹിം ഹാജി അയച്ച സന്ദേശം
പണം തിരികെ കിട്ടാതായതോടെ സൊസൈറ്റി സെക്രട്ടറിയും ഡിസിസി (DCC) സെക്രട്ടറിയുമായ സുധീർ കുമാറിന്റെ വീടിന് മുന്നിലെത്തി ഇബ്രാഹിം ഹാജി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഡിസിസി സെക്രട്ടറി സുധീർ കുമാർ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
