മഴ സാഹചര്യം മാറുന്നു, കാലവർഷം 4 നാൾ കനക്കും; വരും മണിക്കൂറിൽ 10 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

news image
Jun 17, 2023, 11:40 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിലെ മഴ സാഹചര്യം മാറുന്നുവെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. കാലവർഷം അടുത്ത നാല് ദിവസങ്ങളിൽ ശക്തമായേക്കുമെന്നാണ് വ്യക്തമാകുന്നത്. 18 ാം തിയതി മുതൽ 21 ാം തിയതി വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

18 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 19 ന് ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 20 ാം തിയതിയാകട്ടെ 8 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അന്ന് ഏറ്റവും കൂടുതൽ മഴ സാധ്യത. 21 നും എട്ട് ജില്ലകളിൽ യെല്ലോ ജാഗ്രതയുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് 21 ന് ഏറ്റവും കൂടുതൽ മഴ സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.

അടുത്ത മണിക്കൂറുകളിൽ 10 ജില്ലകളിൽ മഴ സാധ്യത

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 10 ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും കൂടുതലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പേകിയിട്ടുണ്ട്. 4 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മഴ സാധ്യത ശക്തം. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് (17-06-2023)  വൈകിട്ട് 05.30 പി എം വരെ 2.2 മുതൽ 2.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 55 സി എം നും 75 സി എം നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe