ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം തുടങ്ങി

news image
Mar 8, 2023, 1:33 pm GMT+0000 payyolionline.in

തിരുവനന്തപുരം/ കൊച്ചി: എറണാകുളം ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടിത്തത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം തുടങ്ങി. തദ്ദേശമന്ത്രിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റർ പ്ലാൻ വേണമെന്ന് സർക്കാരിനോട് നിർദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. നൂറുകണക്കിന് പേജുകളുളള റിപ്പോ‍ർട്ടുകളല്ല ,കാര്യക്ഷമമായ പ്രവ‍ർത്തനമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രതീക്ഷിക്കുന്നതെന്ന് കോടതി പറഞ്ഞു.

കൊച്ചിയിലടക്കം സംസ്ഥാനത്തെ നീറുന്ന മാലിന്യപ്രശ്നത്തിൽ കോടതി മേൽനോട്ടത്തിൽ തീരുമാനമുണ്ടാക്കുമെന്നാണ് ഡിവിഷൻ ബെഞ്ച് കോടതിയെ അറിയിച്ചത്. സർക്കാരും ഉദ്യോഗത്ഥരും ഒറ്റക്കെട്ടായി ഒപ്പം നിന്നാൽ മതി. തദ്ദേശ സ്വയം ഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കലക്ടർ കോർപറേഷൻ സെക്രട്ടറി തുടങ്ങിയവരെല്ലാം ഇന്ന് കോടതിയിൽ ഹാജരായിരുന്നു. ബ്രഹ്മപുരം പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ഉന്നതല യോഗത്തിലെ തീരുമാനം കൂടി ചേർത്ത്, സർക്കാരിന് എന്തു ചെയ്യാൻ പറ്റും എന്ന്,  കൃത്യമായി എഴുതി നൽകാൻ അഡീഷണൽ ചീഫ് സെക്രട്ടറിയോട് കോടതി ആവശപ്പെട്ടു. എറണാകുളം ജില്ലാ കലക്ടറുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ദുരന്ത നിരവാരണച്ചട്ടം അനുസരിച്ചുളള നിർദേശങ്ങൾ പൊതു ജനങ്ങളിൽ വേണ്ട വിധം എത്തിയില്ലെന്നും നിരീക്ഷിച്ചു.  രണ്ട് ദിവസത്തിനകം തീ കെടുത്തുമെന്ന് ജില്ലാ കലക്ടർ പറഞ്ഞിട്ട് എന്ത് സംഭവിച്ചു?  ജില്ലാ കലക്ടർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. മാലിന്യം ഉറവിടത്തിൽ നിന്നു തന്നെ വേർതിരിച്ച് ശേഖരിക്കുന്നതിനുളള നടപടി യുദ്ധകാലാടിസ്ഥാത്തിൽ ശക്തമാക്കണമെന്ന് കോർപറേഷൻ സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വഴിയിൽ മാലിന്യം തളളുന്നവ‍ർക്കെതിരെ കർശന നടപടിയും വേണമെന്ന് കോടതി നിർദ്ദേശിച്ചു. നഗരത്തിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നാളെ മുതൽ നീക്കം ചെയ്യുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു. ബ്രഹ്മപുരത്ത് അഗ്നിബാധക്ക് സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായി ജില്ലാ കളക്ടർ മറുപടി നൽകി. മാലിന്യ പ്ലാന്‍റിൽ ഇപ്പോഴും വൈദ്യുതി കണക്ഷൻ ഇല്ലെന്നും അതുകൊണ്ടുതന്നെ തീപിടിച്ചപ്പോൾ തൊഴിലാളികൾക്ക് പെട്ടെന്ന് വെളളം ഉപയോഗിച്ച് തീ കെടുത്താൻ കഴിഞ്ഞില്ലെന്നും കോർപറേഷൻ അറിയിച്ചു. ഇന്നുരാത്രി തന്നെ വൈദ്യുതി എത്തിക്കണമെന്ന് കോടതി കെഎസ്ഇബിക്ക് നിർദേശം നൽകി. വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോൾ  റിപ്പോർട്ട് നൽകാനും സർക്കാരിന് നിർദേശം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe