ന്യൂഡൽഹി> ബീഹാറിലെ സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കേന്ദ്രമന്ത്രി പശുപതി പരസ് രാജിവെച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടിക്ക്(RLJP)സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രി പശുപതി പരസ് രാജിവച്ചത്. ലോക്ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്റെ ബന്ധുവാണ് പശുപതി പരസ്. കഴിഞ്ഞദിവസം ബിഹാറില്‍ എന്‍ഡിഎ സീറ്റ് പ്രഖ്യാപനം നടത്തിയിരുന്നു.
ബിജെപി പതിനേഴ് സീറ്റിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റിലുമാണ് മത്സരിക്കുന്നത്. എല്‍ജെപി (രാംവിലാസ്)ക്ക് അഞ്ച് സീറ്റാണ് നല്‍കിയത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും രാഷ്ട്രീയ ലോക് മോര്‍ച്ചയും ഓരോ സീറ്റിലും മത്സരിക്കും. തന്റെ പാര്‍ട്ടിക്ക് സീറ്റ് നല്‍കാതെ, ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് കൂടുതല്‍ സീറ്റ് നല്‍കിയതാണ് പശുപതിയെ പ്രകോപിപ്പിച്ചത്. നിലവിൽ 5 രാജ്യസഭാ സീറ്റ് ആർഎൽജിപിക്ക് ഉണ്ട്. ആർഎൽജെപി ഇന്ത്യാമുന്നണിയുമായി സഹകരിച്ചേക്കും .