വളപട്ടണം: പൊലീസ് സ്റ്റേഷൻ പരിധിയിലെ പാപ്പിനിശേരി അരോളിയിൽ വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി. പിന്നാലെ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി.
വനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറിയ ഒരാളെ അറസ്റ്റ് ചെയ്തു. അരോളി കാട്യം സ്വദേശിയായ ഉമേഷ് പട്ടേരി (35)യെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുറച്ചുനാളായി അരോളി കാട്യത്തെ ഒരു വീടു കേന്ദ്രീകരിച്ച് 15 ആസാമി സ്ത്രീകളെ കൊണ്ടുവന്ന് ഒരു സംഘം അനാശാസ്യം നടത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
ഞായറാഴ്ച പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെത്തിയ രണ്ട് യുവാക്കളെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസുമായി നാട്ടുകാർ വാക്കേറ്റമുണ്ടാവുകയായിരുന്നു. സംഭവമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഇതോടെയാണ് നാട്ടുകാർ പിരിഞ്ഞു പോയത്.