കണ്ണൂർ: പാനൂരിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് പിടിയിൽ. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിൽ മൊകേരി വള്ളങ്ങാട് സ്വദേശിയായ ശരണിനെയാണ് പൊലീസ് പിടികൂടിയത്. ആൺ സുഹൃത്തിന്റെ മർദ്ദനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഞായറാഴ്ച ജീവനൊടുക്കാൻ ശ്രമിച്ച ആദിത്യയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്.
ജൂൺ എട്ടിന് തലശ്ശേരിയിൽവെച്ച് യുവാവ് ആദിത്യയെ മർദ്ദിച്ചിരുന്നു. ഇക്കാര്യം ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ആൺസുഹൃത്ത് മർദ്ദിച്ചത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യാശ്രമം നടത്താൻ കാരണം എന്നും ആദിത്യ ചികിത്സയിലിരിക്കെ അമ്മയോട് പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ശരൺ ഒളിവിൽ പോയിരുന്നു. കണ്ണൂർ സർവകലാശാലയിൽ ഗസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ.
