പാലക്കാട്: തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്കെതിരായ ലൈംഗികാതിക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പാവൂർ ഛത്രം പൊലീസ്. പ്രതി പെയിൻറിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ചെരുപ്പിൽ പെയിന്റിന്റെ അംശം കണ്ടെത്തി. ഇതാണ് പ്രതി പെയിന്റിങ് തൊഴിലാളിയെന്ന സംശയം ഉയരാൻ കാരണം. പ്രദേശത്തെ പെയിന്റിങ് തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നുണ്ട്. നിരവധി പെയിൻറിങ് തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു.
അക്രമി തമിഴ് സംസാരിക്കുന്ന ആളായിരുന്നെന്ന് അക്രമത്തിനിരയായ യുവതിയുടെ കുടുംബം പറഞ്ഞു. ഗാർഡ് റൂമിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഷർട്ട് ധരിക്കാത്ത കാക്കി പാന്റ്‌സ് ഇട്ട ആളാണ് അക്രമി എന്നും യുവതി പോലീസിന് മൊഴി നൽകി. പീഡനത്തിന് വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിൽ പറയുന്നു.
പ്രതിയുടെ മുടിയിൽ കുത്തിപ്പിടിച്ചാണ് യുവതി രക്ഷപെട്ടതെന്ന് കുടുംബം പറയുന്നു. അക്രമി മദ്യപിച്ചിരുന്നു. അക്രമത്തിനിരയായ യുവതിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളെന്ന് അമ്മ പറഞ്ഞു. യുവതിക്ക് സംസാരിക്കാൻ കഴിയുന്നില്ല. രണ്ടു പേരുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ യുവതിക്ക് എണീറ്റ് നിൽക്കാൻ കഴിയുള്ളൂ. മകളുടെ ജോലി സ്ഥലത്ത് സുരക്ഷയുണ്ടായിരുന്നില്ലെന്നും പെൺകുട്ടിയുടെ അമ്മ കുറ്റപ്പെടുത്തി.