തൃശൂർ: തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാൻ നിർദേശം നൽകി. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ മതിയായ ആംബുലൻസുകൾ സ്ഥലത്തെത്താനും നിർദേശം നൽകി. സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് വിവരം. പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്ദം ഉണ്ട്.
മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശ്ശൂർ പൂരത്തിനുള്ള ഒരുക്കത്തിനിടെയാണ് ഇവിടെ അപകടം ഉണ്ടായത്. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്ന വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിനോടും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളോടും സജ്ജമായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
