ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ബാറിൽനിന്നും മദ്യം കഴിച്ചതിനു പിന്നാലെ രണ്ട് പേർ മരിച്ചു. മത്സ്യത്തൊഴിലാളിയായ കുപ്പുസാമി, ഡ്രൈവറായ വിവേക് എന്നിവരാണ് മരിച്ചത്.
ഫോറൻസിക് വിശകലനത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ഇതേതുടർന്ന്, സംഭവം കൊലപാതകമാണോ സ്വയം ജീവനൊടുക്കിയതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണെന്ന് തഞ്ചാവൂർ കലക്ടർ ദിനേശ് പൊൻരാജ് ഒലിവർ പറഞ്ഞു.
ഉച്ചക്ക് 12ന് ബാർ തുറക്കുന്നതിന് മുമ്പ് തന്നെ ഇവിടെ നിന്നും മദ്യം നൽകിയിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. ബാറിലെ സി.സി.ടി.വി പ്രവർത്തിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് വില്ലുപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 22 പേർ മരിച്ചിരുന്നു. 40 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതേതുടർന്ന് വ്യാപക പരിശോധനയിൽ വ്യാജമദ്യം സൂക്ഷിച്ചതിന് 410 പേരാണ് അറസ്റ്റിലായത്.