ന്യൂഡൽഹി: ഡൽഹിയിൽ എ.ടി.എമ്മിൽ നിറക്കാനുള്ള പണവുമായി പോയ വാനിലെ സുരക്ഷ ഉദ്യോഗസ്ഥൻ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു. ജഗ്താപൂർ ഫ്ലൈ ഓവറിൽ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പണം നിറക്കാനായി ഐ.സി.ഐ.സി.ഐ ബാങ്ക് എ.ടി.എമ്മിന് സമീപം നിർത്തിയ വാനിന് നേരെ അജ്ഞാതൻ വെടിയുതിർക്കുകയും പണവുമായി കടന്നുകളയുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഒരാൾ പുറകിൽ നിന്ന് വന്ന് വെടിയുതിർക്കുകയായിരുന്നു. വാനിൽ നിന്ന് പണമെടുത്ത ഇയാൾ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സുരക്ഷ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് ഡി.സി.പി സാഗർ സിംഗ് കൽസി പറഞ്ഞു.
എ.ടി.എമ്മിൽ നിറക്കാനായി കൊണ്ടുവന്ന എട്ടുലക്ഷം രൂപയാണ് കവർന്നത്. വാനിലുണ്ടായിരുന്ന മറ്റൊരു സുരക്ഷ ഉദ്യോഗസ്ഥനും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.