തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസറ്റിലായത് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ. എകെജി സെന്ററിന് കല്ലെറിയുന്ന പണിയൊന്നും കോൺഗ്രസ് ഏറ്റെടുത്തിട്ടില്ല. ചെയ്യുകയുമില്ലെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് എം. ലിജു ആരോപിച്ചു. സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്ന സാമന്ത ഭരണമാണ് കേരളത്തിലെന്നും അതിന്റെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എങ്ങനെയെങ്കിലും ഒരു കോണ്‍ഗ്രസുകാരനെ പ്രതിയാക്കിയെ തീരൂയെന്ന് സിപിഎം അജണ്ടയാണ് പൊലീസ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ പല നേതാക്കളെയും ഭാവനയിൽ പ്രതി ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസുകാർ ആണെങ്കിൽ ഇത്രയും നാൾ കാത്ത് നിൽക്കുമായിരുന്നോ?.രാഹുൽഗാന്ധിയുടെ ജാഥയ്ക്കു കിട്ടുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്തുണയാണ് ഈ അസ്വസ്ഥതയ്ക്ക് കാരണമെന്ന് സംശയമില്ല. പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമ്പോൾ ഞങ്ങൾ പ്രതികരിക്കാം.’–ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.
പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനും പ്രതികരിച്ചു. ജിതിൻ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസുകാർക്ക് നേരെ കുറേനാളുകളായി അന്വേഷണം നടത്തിവരികയായിരുന്നു. ഇവരുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴാണ് കസ്റ്റഡിയിലെടുത്തെന്ന വാർത്ത അറിയുന്നത്. യൂത്ത് കോൺഗ്രസ് ഒളിച്ചോടില്ല. ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്ന് ശബരീനാഥൻ പറഞ്ഞു.