കോട്ടയത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ സമാനമായ രണ്ട് കേസുകൾ കൂടി കണ്ടെത്തി പൊലീസ്. തൊടുപുഴയിലെ ആശുപത്രിയിൽ പ്രസവിച്ച കുട്ടിയെ വിറ്റത് കൊല്ലത്താണെന്ന് പൊലീസ് കണ്ടെത്തി. മറ്റൊരു കുട്ടിയെ കണ്ണൂരിലും വിറ്റതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ശിശുക്കടത്ത് സംഘത്തെ ഈരാട്ടുപേട്ട പൊലീസ് പിടികൂടിയത്. അസം സ്വദേശിയായ ഗർഭിണിയായ പെൺകുട്ടി സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് ശിശുക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ലോകമറിഞ്ഞത്. ഇതിന് പിന്നാലെ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് രണ്ട് കേസുകൾ കൂടി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ കുഞ്ഞുങ്ങളെ ആർക്കാണ് വിറ്റതെന്ന് കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് വരികയാണ്. കേസിൽ ഇതുവരെ നാലുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
