തൃശ്ശൂർ: കുന്നംകുളം സ്വകാര്യ ബസ് അപകടത്തിൽ ബസ് ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേച്ചേരി സ്വദേശി അബ്ദുൽ സലാമാണ് കീഴടങ്ങിയത്. ബോധപൂർവ്വം അല്ലാത്ത നരഹത്യ, അശ്രദ്ധവും അമിത വേഗതയിലും ഉള്ള ഡ്രൈവിംഗ് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച് രണ്ടു മരണം ഉണ്ടായത്. രണ്ടു സ്ത്രീകൾ ആണ് മരിച്ചത്. കുറ്റിപ്പുറത്തുനിന്ന് തൃശ്ശൂരിലേക്ക് വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. രണ്ടു കാറുകളെയും ഒരു ഓട്ടോറിക്ഷയെയും ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് മതിലും ഗേറ്റും തകർത്താണ് ബസ് വീട്ടുമുറ്റത്ത് നിന്നത്. കാറിൽ യാത്ര ചെയ്തിരുന്ന കുന്നംകുളം പോർക്കുളം സ്വദേശി പതിനേഴുകാരി റിയ ഫാത്തിമ, ബൈക്ക് യാത്രക്കാരി അയ്യംപറമ്പ് സ്വദേശിനി തങ്കമണി എന്നിവരാണ് മരിച്ചത്.
