തൃശൂർ: കാലടി ആതിരയുടെ കൊലപാതകത്തിൽ പ്രതി അഖിലുമായി കാലടി പോലീസ് അതിരപ്പിള്ളി തുമ്പൂർമുഴി ഭാഗത്തു തെളിവെടുപ്പ് നടത്തുന്നു. പ്രതി വലിച്ചെറിഞ്ഞ ആതിരയുടെ വസ്ത്രത്തിന്റെ ഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടി പുഴയിൽ നിന്നാണ് സൂപ്പർമാർക്കറ്റിലെ ആതിരയുടെ ഓവർകോട്ട് കണ്ടെത്തിയത്.
എറണാകുളം കാലടി കാഞ്ഞൂർ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിരയെ മാർച്ച് അഞ്ചിനാണ് അതിരപ്പിള്ളി വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്ത് അഖിൽ കൊന്ന് തള്ളുകയായിരുന്നു.
കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. ആതിരയുടെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണ്ണാഭരണം കാണാതായെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി അഖിൽ ആതിരയുടെ ഒന്നര പവന്റെ മാല കവർന്നിരുന്നു. ഇത് അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ പക്കൽ പണയം വെച്ചതായാണ് അഖിലിന്റെ മൊഴി.