കോഴിക്കോട്: കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കൗമാര കലോത്സവത്തിലെ ഭക്ഷണത്തിൽ പോലും വർഗീയതയും ജാതീയതയുടേയും വിഷവിത്തുകൾ വാരിയെറുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. പുതിയകാലത്ത് ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. ഈയൊരു സാഹചര്യത്തിൽ കലോത്സവ വേദികളിലെ പാചകത്തിന് ഇനിമുതലുണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിയേയും അയാളുടെ സാഹചര്യങ്ങളേയും ചെളിവാരിയെറിയുകയാണ് ഇപ്പോൾ ചെയ്യുന്നത്. പഴയിടം എന്നത് ഒരു വെജ് ബ്രാൻഡ് തന്നെയാണ്. പുതിയകാലത്തിന്റെ കലവറകളിൽ പഴയിടത്തിന്റെ സാന്നിധ്യം ആവശ്യമില്ല. മാംസഭക്ഷണം ഉൾക്കൊള്ളിക്കുന്നില്ലെങ്കിലും കലോത്സവത്തിന് ഇനി താനുണ്ടാവില്ലെന്ന് പഴയിടം വ്യക്തമാക്കി.
കേരളത്തിലെ മാറിയ സാഹചര്യത്തിൽ അടുക്കള നിയന്ത്രിക്കുന്നതിൽ തനിക്ക് ഭയമുണ്ട്. ഇതുവരെ ഏകദേശം രണ്ട് കോടിയിലേറെ ആളുകളെ ഊട്ടിയിട്ടുണ്ട്. അവരുടെ അനുഗ്രഹം മാത്രം തനിക്ക് മതിയെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.