ഓമശ്ശേരി: ജനവാസമേഖലയിൽ വലിയ സുരക്ഷാഭീഷണിയുയർത്തി പ്രവർത്തിച്ചിരുന്ന അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ മിന്നൽപ്പരിശോധന നടത്തി. പരിശോധനയിൽ ഗ്യാസ് മാറ്റിനിറയ്ക്കാൻ ഉപയോഗിച്ചിരുന്ന അഞ്ച് മോട്ടോറുകളും 91 എൽ.പി.ജി. സിലിൻഡറുകളും അധികൃതർ പിടിച്ചെടുത്തു. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തെച്യാട് അമ്പലത്തിങ്ങലിലാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഗാർഹികാവശ്യത്തിനുള്ള സിലിൻഡറുകളിൽനിന്ന് വാണിജ്യ ആവശ്യങ്ങൾക്കായി സിലിൻഡറുകളിലേക്ക് ഗ്യാസ് മാറ്റിനിറയ്ക്കുന്ന രീതിയാണ് ഇവിടെ നടന്നിരുന്നത്. ആദ്യഘട്ട പരിശോധനയിൽ 29 ഗാർഹിക സിലിൻഡറുകളും 31 വാണിജ്യ സിലിൻഡറുകളും രണ്ട് ചെറിയ സിലിൻഡറുകളും ഉൾപ്പെടെ 62 എണ്ണമാണ് കണ്ടെത്തിയത്. തുടർന്ന് സമീപത്തെ വീട്ടിൽ നടത്തിയ തിരച്ചിലിൽ 29 സിലിൻഡറുകൾ കൂടി കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത സിലിൻഡറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി തിരുവമ്പാടിയിലെ ഇൻഡേൻ ഗ്യാസ് ഏജൻസിക്ക് കൈമാറി. ജില്ലാ സപ്ലൈ ഓഫീസർ ആർ. ബോബൻ, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ സന്തോഷ് ചോലയിൽ, റേഷനിങ് ഇൻസ്പെക്ടർമാരായ കബീർ, വിനോദ്, വിഗീഷ്, നൗഫൽ, ജീവനക്കാരനായ മൊയ്തീൻകോയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. കേന്ദ്രത്തിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
