തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കുന്ന ബുധനാഴ്ച കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾ അതിരുവിടാതിരിക്കാൻ ജാഗ്രത നടപടികൾ സ്വീകരിച്ചതായി ജില്ല വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. തൃശൂർ കോർപറേഷൻ പരിധിയിലെ ചില സ്കൂളുകളിൽ കുട്ടികൾ തമ്മിൽ അടിപിടിയും അനിഷ്ട സംഭവങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കും നിർദേശം നൽകി.
ജില്ലയിൽ പ്രശ്ന സാധ്യതയുള്ള അഞ്ച് സ്കൂളുകൾ പ്രത്യേകം തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളിൽ പല സ്കൂളുകളിലും ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, തമ്മിൽ തല്ലുക, വാഹനങ്ങൾക്ക് കേടുപാട് വരുത്തുക എന്നിവ ഉണ്ടായിരുന്നു.
ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സ്കൂൾ ഗേറ്റിന് പുറത്ത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽനിന്നുളള സംരക്ഷണമുണ്ടാകും. പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്കൂളുകളിലെത്താൻ എല്ലാ സ്കൂളിലെയും പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും നിർദേശം നൽകി.
അമിത ആഹ്ലാദ പ്രകടനങ്ങൾ നടത്തി സ്കൂൾ സാമഗ്രികൾ നശിപ്പിച്ചാൽ മുഴുവൻ ചെലവും രക്ഷിതാവിൽനിന്ന് ഈടാക്കിയ ശേഷമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്നും ഡി.ഇ.ഒ അറിയിച്ചു.
ജില്ല വിദ്യാഭ്യാസ ഓഫിസറുടെ നേതൃത്വത്തിലുളള മൂന്ന് പ്രത്യേക സ്ക്വാഡുകൾ ജില്ലയിൽ ഉടനീളം പരിശോധന നടത്തുന്നുണ്ട്. ഇതുവരെ നടന്ന പരീക്ഷകളിലൊന്നും ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം പരീക്ഷ ഹാളിൽ ചില ഇൻവിജിലേറ്റർമാരിൽനിന്നും മൊബൈൽ പിടിച്ചെടുത്തതിനെതുടർന്ന് അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു.
എന്നാൽ, ഈ വർഷം മൊബൈൽ ഫോണിന്റെ കാര്യത്തിൽ അധ്യാപകർ ജാഗ്രത പുലർത്തിയതായി ഡി.ഇ.ഒ വിലയിരുത്തി. തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 89 പരീക്ഷാകേന്ദ്രങ്ങളിലായി ആകെ 9,945 കുട്ടികളാണ് ഇക്കൊല്ലം പരീക്ഷയെഴുതുന്നത്.