തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്. സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ്, സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് കാപട്യമാണ്. ഇന്ന് സഭയിൽ കണ്ടത് പ്രതിപക്ഷ നേതാവിൻ്റെ കാപട്യമാണെന്ന് വീണ ജോർജ് വിമര്‍ശിച്ചു.
ഇതുവരെ കാണാത്ത പ്രതിഷേധങ്ങൾക്കും സംഘർഷത്തിനുമാണ് കേരള നിയമസഭാ ഇന്ന് സാക്ഷ്യം വഹിച്ചത്. അടിയന്തിരപ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിച്ചു. പ്രതിപക്ഷവും വാച്ച് ആൻ്റ് വാർഡും തമ്മിൽ സംഘർഷമുണ്ടായി. ഭരണപക്ഷ എംഎൽഎമാരും ആക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. സംഘർഷത്തിൽ കെ കെ രമ, സനീഷ് കുമാർ ജോസഫ് എന്നീ എംഎൽഎമാർക്കും വനിതകളടക്കം 8 വാച്ച് ആൻറ് വാർഡിനും പരിക്കേറ്റു.
പ്രതിഷേധം കയ്യാങ്കളിയിലേക്ക് എത്തിയതോടെ പ്രതിപക്ഷനേതാവെത്തി സ്പീക്കറോട് വാച്ച് ആൻ്റ് വാർഡിനെ പിൻവലിക്കാൻ ആവശ്യപ്പെട്ടു. വാച്ച് ആൻ്റ് വാർഡ് പിന്മാറിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. അഡീഷനൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈനും 5 വനിതാ വാച്ച് ആൻ്റ് വാർഡ് അടക്കം 8 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. അസാധാരണ പ്രതിഷേധത്തിൽ ഇനി സ്പീക്കർ എന്ത് നടപടി സ്വീകരിക്കുമെന്നതാണ് പ്രധാനം. ഇനിയങ്ങോട്ട് നാളെ മുതൽ സുഗമമായി സഭാ സമ്മേളനം നടക്കാൻ ഒട്ടും സാധ്യതയില്ല.