അധ്യാപകന്റെ കൈവെട്ടിയ കേസ്‌: രണ്ടാം ഘട്ട വിധിയുടെ ശിക്ഷ ഇന്ന്

news image
Jul 13, 2023, 3:20 am GMT+0000 payyolionline.in

കൊച്ചി> തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയില്‍ ശിക്ഷ വ്യാഴം മൂന്നിന് എൻഐഎ കോടതി ജഡ്‌ജി അനിൽ കെ ഭാസ്‌കർ വിധിക്കും. കേസിൽ ആറ്‌ പ്രതികൾ കുറ്റക്കാരെന്ന്‌ എൻഐഎ കോടതി കണ്ടെത്തിയിരുന്നു.

രണ്ടാംപ്രതി മൂവാറ്റുപുഴ രണ്ടാർക്കര തോട്ടത്തിക്കുടി വീട്ടിൽ സജിൽ (36), മൂന്നാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര മരക്കാട്ടു വീട്ടിൽ എം കെ നാസർ (48), അഞ്ചാംപ്രതി ആലുവ കടുങ്ങല്ലൂർ ഉളിയന്നൂർ കരിമ്പേരപ്പടി വീട്ടിൽ കെ എ നജീബ്‌ (42), ഒമ്പതാംപ്രതി ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര മണ്ണാർക്കാട്‌ വീട്ടിൽ എം കെ നൗഷാദ്‌ (48), പതിനൊന്നാംപ്രതി ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര പുളിയത്ത്‌ വീട്ടിൽ പി പി മൊയ്‌തീൻകുഞ്ഞ്‌ (60), പന്ത്രണ്ടാംപ്രതി ആലുവ വെസ്‌റ്റ്‌ തായിക്കാട്ടുകര പണിക്കരു വീട്ടിൽ പി എം ആയൂബ്‌ (48) എന്നിവരെയാണ്‌ കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്‌.

നാലാംപ്രതി ഷഫീഖ്, ആറാംപ്രതി അസീസ് ഓടയ്‌ക്കാലി, ഏഴാംപ്രതി മുഹമ്മദ് റാഫി, എട്ടാംപ്രതി സുബൈർ, പത്താംപ്രതി മൻസൂർ എന്നിവരെ വെറുതെവിട്ടു. കേസിൽ ഇവരുടെ പങ്കാളിത്തം തെളിയിക്കാൻ പ്രോസിക്യൂഷന്‌ കഴിഞ്ഞില്ലെന്ന്‌ കോടതി പറഞ്ഞു. പ്രതികൾക്ക്‌ ജീവപര്യന്തം ശിക്ഷ നൽകണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ആദ്യഘട്ട വിചാരണയിൽ ശിക്ഷിച്ചത്‌ 13 പേരെ

കേസിൽ ആദ്യഘട്ട വിചാരണ പൂർത്തിയാക്കി കൊച്ചി എൻഐഎ കോടതി 2015 ഏപ്രിൽ 30ന്‌ വിധിപറഞ്ഞിരുന്നു. 31 പ്രതികളിൽ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ്‌ ഇപ്പോൾ പൂർത്തിയായത്‌. ഒന്നാംപ്രതി പെരുമ്പാവൂർ അശമന്നൂർ നൂലേലി മുണ്ടശ്ശേരി വീട്ടിൽ സവാദ്‌ (33) ഇപ്പോഴും ഒളിവിലാണ്‌. ഇയാളെക്കുറിച്ച്‌ വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2010 ജൂലൈ നാലിനാണ്‌ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ വെട്ടിയത്‌. കോളേജിലെ രണ്ടാംസെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യക്കടലാസിൽ പ്രവാചകനെ അവഹേളിക്കുന്നരീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe