ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരം: ബസിന്റെ എൻജിനിൽ ഉപ്പുവാരിയിട്ട ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

news image
Sep 17, 2026, 9:00 am GMT+0000 payyolionline.in

മലപ്പുറം: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ സ്വകാര്യ ബസിന്റെ എൻജിനിൽ വലിയ അളവിൽ ഉപ്പുവാരിയിട്ട് കേടുപാടുകൾ വരുത്തിയ മുൻ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായി. പൂക്കോട്ടുംപാടത്ത് നടന്ന സംഭവത്തിൽ കരുവാരകുണ്ട് സ്വദേശിയായ മുൻ കണ്ടക്ടർ റമീസ്, കാരപ്പുറം സ്വദേശിയായ മുൻ ഡ്രൈവർ സൽമാൻ എന്നിവരെയാണ് ബസ് മാനേജർ നിസാറിന്റെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.

​തൊഴിൽപരമായ വീഴ്ചകളെ തുടർന്ന് ഉടമ ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ പ്രതികാരമായാണ് കഴിഞ്ഞ മാസം 30-ന് രാത്രി പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസിന്റെ എൻജിനിൽ പ്രതികൾ ഉപ്പിട്ടത്. എൻജിൻ തകരാറാകാൻ ആഴ്ചകളെടുക്കുമെന്നും തങ്ങളിലേക്ക് സംശയം എത്തില്ലെന്നുമായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. എന്നാൽ പിറ്റേദിവസം 50 കിലോമീറ്റർ ഓടിയപ്പോഴേക്കും എൻജിനിൽ നിന്ന് പുക ഉയർന്ന് ബസ് പൂർണമായി നിശ്ചലമായി. ഇതിലൂടെ ഉടമയ്ക്ക് ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. സംഭവം വലിയ പ്രശ്നമായതോടെ മുങ്ങിയ പ്രതികളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe