അമേരിക്കയിലെ കാലിഫോർണിയയിലെ മലയാളി യുവതികളുടെ മരണത്തിൽ നിർണായക നീക്കങ്ങളിലേക്ക് കടന്ന് പൊലീസ്. ഇരുവരും കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉറപ്പിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മരിച്ച യുവതികളുടെ ഉറ്റ സുഹൃത്തായിരുന്ന അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. വിരലടയാള വിദഗ്ധർ പരിശോധന ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ പൊലീസ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ ഫ്യൂനറൽ ഹോമിലേക്ക് മാറ്റുമെന്നാണ് വിവരം.
തൃശൂർ സ്വദേശി അഞ്ജനയും തിരുവനന്തപുരം സ്വദേശി ആൻ മേരി മാത്യുവുമാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അനിലയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ 28ന് ശനിയാഴ്ച ആണ് തൃശൂർ മുടിക്കോടുള്ള അഞ്ജനയുടെ ബന്ധുക്കൾക്ക് അവർ മരിച്ചു എന്ന് വിവരം ലഭിക്കുന്നത്. വീട്ടിൽനിന്ന് പുറത്തേക്കിറങ്ങാൻ പറഞ്ഞ സുഹൃത്തും അയൽവാസിയുമായ കോട്ടയം സ്വദേശിനി അനില അമിത വേഗതയിൽ ഓടിച്ചു വന്ന കാർ ഇടിച്ച് അഞ്ജനയെ തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവിനെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഈ മുറിയിൽ നിന്ന് തന്നെ കത്തിയും കണ്ടെടുത്തതായി അഞ്ജനയുടെ ബന്ധുക്കൾ പറയുന്നു.
തൃശൂർ സ്വദേശി അഞ്ജനയുടെ മൃതദേഹം പാർക്കിങ് സ്ഥലത്തും ആൻ മരിയ മാത്യുവിന്റെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ നിലയിലുമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ പാർക്കിങ് സ്ഥലത്ത് അഞ്ജനയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. ഇടിപ്പിച്ച ശേഷം ഒരു യുവതി വാഹനമോടിച്ച് പോയതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഭർത്താവ് എത്തിയപ്പോഴാണ് ആൻ മേരി മാത്യുവിനെ ഫ്ലാറ്റിലെ മുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും സുഹൃത്ത് കോട്ടയം സ്വദേശി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
