കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികളാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ കണ്ടത്. ഫോൺ പരിശോധിച്ച പെൺകുട്ടികളുടെ അടക്കം ചിത്രങ്ങൾ പലപ്പോഴായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. നഗ്നചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും വിദ്യാർത്ഥികൾ കണ്ടെത്തി.
പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ച് നൽകിയ ശേഷം മോർഫ് ചെയ്ത ഫോട്ടോകൾ ടെലഗ്രാം ചാറ്റിൽ തിരിച്ച് അയച്ച് കിട്ടുന്നതായിരുന്നു രീതി. ടീച്ചർമാരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകളും കണ്ടെത്തി. ക്ലാസ്മുറിയിൽ ടീച്ചർമാർ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയാണ് മോർഫിങ് നടന്നത്. ഹോസ്റ്റലിൽ നിന്നും ചിത്രങ്ങൾ പകർത്തിയതായി സംശയമുണ്ട്. ശ്രീഹരിയുടെ ഗ്യാലറിയിൽ ഗേൾസ് ഹോസ്റ്റൽ റൂം ദൃശ്യങ്ങങ്ങൾ വിദ്യാർത്ഥികൾ കണ്ടെത്തി.
തങ്ങൾക്ക് ഒപ്പമുള്ളവരുടെ അടക്കമുള്ള ചിത്രങ്ങളാണ് പ്രചരിപ്പിച്ചിരിക്കുന്നതെന്ന് കെഎസ്യു പ്രവർത്തകരായ കോളേജിലെ വിദ്യാർത്ഥികൾ പറഞ്ഞു. ശ്രീഹരിയെ കെഎസ്യു മീഡിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ഒരു മാസം മുമ്പാണ്. ആരുടെയും ചരിത്രം പരിശോധിച്ച ശേഷമല്ല മീഡിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത്. വീഡിയോ എടുക്കാൻ കഴിവുള്ളവരെയാണ് മീഡിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സംഭവം അറിഞ്ഞ ഉടൻതന്നെ ശ്രീഹരിയെ പുറത്താക്കിയെന്നും അവർ പറഞ്ഞു.
ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികൾക്ക് പത്ത് മിനിറ്റ് പോലും അത് കണ്ട് നിൽക്കാൻ കഴിഞ്ഞില്ലെന്നും അത്രയും അശ്ലീലമായ രീതിയിൽ ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. ശ്രീഹരിക്ക് പുറമേ ആരൊക്കെയാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നത് സംബന്ധിച്ച വ്യക്തത വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല. കോളേജിൽ പഠിക്കുന്ന ചില വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്നാണ് അവർ സംശയിക്കുന്നത്. അതേസമയം ശ്രീഹരിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. അറസ്റ്റിലായ ശ്രീഹരിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഭാരത് മാതാ കോളേജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയാണ് ശ്രീഹരി.
