ചേവായൂരിൽ കാർ കത്തി വ്യാപാരി വെന്തുമരിച്ച സംഭവം: സമീപത്തുനിന്ന് പെട്രോൾ കന്നാസ് കണ്ടെത്തി; ദുരൂഹതയേറുന്നു

news image
Sep 2, 2026, 7:31 am GMT+0000 payyolionline.in

കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട് വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത. കത്തിയ കാറിന് സമീപത്തുനിന്ന് പെട്രോൾ കന്നാസ് കണ്ടെത്തി. ഇതിൽ ഇന്ധനം ഉണ്ടായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. മതിലിൽ ഇടിച്ച ആഘാതത്തിൽ കാറിന് തീപ്പിടിക്കുകയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിന്നാട് കന്നാസ് കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് തീപ്പിടിച്ച് കാറിനുള്ളിൽ വെന്തു മരിച്ചത്. ബിസിനസ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് കൊയിലാണ്ടിയിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു ഇദ്ദേഹം.

എന്നാൽ, അഞ്ച് ലിറ്ററിന്റെ കന്നാസ് കാറിന്റെ സമീപത്തുനിന്ന് കിട്ടിയതോടെ സംഭവത്തിൽ ദുരൂഹതയേറുകയാണ്. സുധാകരൻ ജീവനൊടുക്കിയതോ അല്ലെങ്കിൽ കൊലപാതകമോ ആകാമെന്ന സംശയത്തിലാണ് പോലീസ്. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറൻസിക്, ഫിംഗർപ്രിന്റ്, ഡോഗ് സ്‌ക്വാഡ് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

അപകട വിവരമറിഞ്ഞ് പ്രദേശവാസികൾ ഓടിയെത്തുമ്പോഴേക്കും കാർ പൂർണമായും അഗ്നിക്കിരയായിരുന്നു. തുടർന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. അപ്പോഴേക്കും സുധാകരൻ മരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe