കോഴിക്കോട്: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് കുടുങ്ങിയ 47 കോഴിക്കോട്ടുകാർ സുരക്ഷിതരായി സ്വദേശത്ത് തിരിച്ചെത്തി. ചേമഞ്ചേരി, ഉള്ളിയേരി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് തിങ്കളാഴ്ച ഉച്ചയോടെ വീടുകളിലെത്തിയത്. ഞായറാഴ്ച രാവിലെ നേപ്പാളിലെ ബൈരാവയിൽനിന്ന് ബസ് മാർഗം യു.പിയിലെ ഖോരഗ്പുരിലെത്തിയ സംഘം വൈകീട്ട് വിമാനമാർഗം ബംഗളൂരുവിലെത്തി. അവിടെനിന്ന് ബസ് മാർഗമാണ് കോഴിക്കോട്ടേക്ക് മടങ്ങിയത്. യാത്രാമധ്യേ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിലും സംഘം അകപ്പെട്ടിരുന്നു.
ഓണാവധി ആഘോഷിക്കുന്നതിനായാണ് കോഴിക്കോട്ടെ ഏജൻസി മുഖേന ഓഗസ്റ്റ് 21-ന് ഇവർ നേപ്പാളിലേക്ക് യാത്ര തിരിച്ചത്. ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ പ്രധാനാധ്യാപകനുമായ കെ. ഭാസ്കരൻ, ചേലിയ കഥകളി വിദ്യാലയം ഭാരവാഹി എൻ.വി. സദാനന്ദൻ തുടങ്ങിയവരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. പ്രളയസമയത്ത് ഇവർ പൊഖാറയിലായിരുന്നതിനാൽ പ്രളയം നേരിട്ട് ബാധിച്ചിരുന്നില്ലെങ്കിലും ദുരന്തത്തെ തുടർന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിൽ വലിയ പ്രയാസങ്ങൾ നേരിട്ടിരുന്നു.
