തിരുവനന്തപുരം: ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസുകൾ പിൻവലിക്കാൻ പ്രതിപക്ഷനേതാവ് അടക്കം കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച കത്തുകൾ തനിക്ക് കൈമാറി. കേസുകളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഡിജിപിക്ക് നിർദേശം നൽകിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുനർജനിയിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചീറ്റ് നൽകിയത് നിയമപരമായി ഫയൽ പരിശോധിച്ചതിന് ശേഷമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നടപടിയുമായി മുന്നോട്ടു പോകേണ്ടെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. പിന്നെങ്ങനെ താൻ കുറ്റക്കാരൻ ആക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം കോടതിയിൽ പോകുന്നെങ്കിൽ പൊക്കോട്ടെ എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
‘വി ഡി സതീശനെതിരെ ഒരു തെളിവും വിജിലൻസ് നൽകിയിട്ടില്ല. ഞാൻ ആദ്യമായി അല്ല വിജിലൻസ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെങ്കിൽ ആഭ്യന്തരമന്ത്രി പോയി തെളിവ് ഉണ്ടാക്കണോ?’, എന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജയിലുകളിൽ നടക്കുന്ന പരിശോധനയിലും മന്ത്രി പ്രതികരിച്ചു. ജയിലുകളിൽ വ്യാപക ലഹരി വിൽപനയും ഉപയോഗവും ഉണ്ടെന്ന പരാതിയെ തുടർന്നാണ് പരിശോധന. ഇന്ന് പുലർച്ചെ മുതൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ജയിൽ, പൊലീസ് സംയുക്ത പരിശോധനയാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
