കൊയിലാണ്ടി: കോഴിക്കോട് എക്സൈസ് ഇന്റലിജൻസും കൊയിലാണ്ടി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 36 ലിറ്റർ മാഹി വിദേശമദ്യവുമായി യുവാവ് പിടിയിലായി. അത്തോളി കൊങ്ങന്നൂർ സ്വദേശി രാഘവന്റെ മകൻ ജിതേഷ് (43) ആണ് അറസ്റ്റിലായത്.
ഇന്ന് (ജൂൺ 15) രാവിലെ 6.25 ഓടെ കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ തിരുവങ്ങൂർ വെച്ചായിരുന്നു അറസ്റ്റ്. കോഴിക്കോട് എക്സൈസ് ഇന്റലിജൻസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സജീവൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. KL 11 BP 7064 നമ്പർ ആക്സസ് സ്കൂട്ടറിലാണ് ഇയാൾ മദ്യം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
കൊയിലാണ്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സമേഷ് കെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ (U/S 58 & 67 B) പ്രകാരം സി.ആർ 74/2026 നമ്പറായി കേസ് രജിസ്റ്റർ ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) രാകേഷ് ബാബു, ഷംസുദ്ധീൻ, സോനേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) സന്തോഷ് കുമാർ, ഐ.ബി പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) പ്രബീഷ് എന്നിവരും ഉണ്ടായിരുന്നു.
