കാലവർഷം കനക്കുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ, ഓറഞ്ച് – യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

news image
Jun 2, 2026, 4:23 am GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചക്രവാതച്ചുഴിയുടെ സ്വാധീനവും ശക്തമായ കാറ്റും നിലനിൽക്കുന്നതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ വരും മണിക്കൂറുകളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ അഞ്ചാം തീയതി വരെ ഒട്ടുമിക്ക ജില്ലകളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

​മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജൂൺ അഞ്ച് വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. ഈ തീരങ്ങളിൽ കാറ്റിന്റെ വേഗത ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ അടുത്ത 3 – 4 ദിവസങ്ങൾക്കുള്ളിൽ കാലവർഷം കേരളത്തിലും തമിഴ്‌നാട്ടിലും പൂർണ്ണമായി എത്തിച്ചേരാൻ അനുകൂലമായ അന്തരീക്ഷമാണുള്ളത്.

​മഴ കനക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ജൂൺ 2) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 10 ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ജൂൺ 3 മുതൽ മഴയുടെ തീവ്രത വർദ്ധിക്കുമെന്നാണ് പ്രവചനം.

​ജൂൺ 3 (ബുധൻ): ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും.

​ജൂൺ 4 (വ്യാഴം): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും; പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും.

​ജൂൺ 5 (വെള്ളി): ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും.

​ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മഴ ശക്തമാകുന്ന സമയങ്ങളിൽ അത്യാവശ്യമല്ലാത്ത എല്ലാ രാത്രികാല – മലയോര യാത്രകളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe