തിരുവനന്തപുരം: കോളേജ് ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടത്. ഇടതുകണ്ണിന്റെ കോർണിയയും റെറ്റിനയും തകർന്നു. വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജിൽ 24-ാം തിയതിയായിരുന്നു സംഭവം. രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അൽ അമീൻ. ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായി പുറത്തുനിന്നടക്കം ആളുകൾ എത്തിയിരുന്നു. ഇവർ ബഹളം ഉണ്ടാക്കിയതോടെ അമീൻ ഇടപെടുകയായിരുന്നു. ഇതിനിടെയാണ് മർദ്ദനമേറ്റതെന്നാണ് വിവരം.
കൂർത്ത ഇടിവള കൊണ്ട് അമീന്റെ മുഖത്ത് ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുറത്തുനിന്ന് എത്തിയ സംഘമാണ് തന്നെ മർദ്ദിച്ചതെന്നാണ് വിദ്യാർത്ഥി പറയുന്നത്. അമീനെ തിരുവനന്തപുരം കണ്ണാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. വിദഗ്ദ ചികിത്സയ്ക്കായി തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പ്രതികരിച്ചു. അതേസമയം, പരാതിയിൽ ഏഴുപേർക്കെതിരെ കേസെടുത്തിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. ശിവജിത്ത്, നിതിൻ, കാശിനാഥ് എന്നിവർക്കും കണ്ടാലറിയാവുന്ന നാലുപേർക്കുമെതിരെയാണ് കേസ്. പ്രതികളുടെ ദൃശ്യങ്ങൾ കൈമാറിയിട്ടും വെഞ്ഞാറമൂട് പൊലീസ് നടപടി എടുത്തിട്ടില്ല എന്ന ആരോപണമുണ്ട്.
