വടകര: ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന കരിമ്പനപ്പാലം മേഖലയിലെ രൂക്ഷമായ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി. കെട്ടിക്കിടക്കുന്ന വെള്ളം ചാലുകീറി സമീപത്തെ കരിമ്പനത്തോട്ടിലേക്ക് ഒഴുക്കിവിട്ടു തുടങ്ങിയതോടെയാണ് പ്രദേശത്തെ യാത്രാക്ലേശം കുറഞ്ഞത്. അടിപ്പാതയ്ക്ക് സമീപം മുതൽ ഭജനമഠം റോഡ് വരെയും, കളരിയുള്ളതിൽ ക്ഷേത്രത്തിലേക്കുള്ള പാതയിലും രൂപപ്പെട്ടിരുന്ന വെള്ളക്കെട്ടാണ് ഇതോടെ ഒഴിവായത്.
റോഡിലെ വലിയ കുഴികൾ മണ്ണുപയോഗിച്ച് നികത്തിയതും, സമീപത്തെ മണ്ണ് നീക്കം ചെയ്ത് വീതി കൂട്ടിയതും വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സഹായകമായി. വാഹനങ്ങൾ പോകേണ്ട ദിശ വ്യക്തമാക്കാൻ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ സർവീസ് റോഡിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് കുഴികളറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. ഓവുചാലുകളിലൂടെ വെള്ളം ഒഴുകിപ്പോകാത്തതായിരുന്നു പ്രധാന പ്രശ്നം. നിലവിൽ മണ്ണുനീക്കി ഒഴുക്ക് സുഗമമാക്കിയതോടെ ദിവസങ്ങളായി അനുഭവിച്ചിരുന്ന കനത്ത ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമായിരിക്കുകയാണ്.
