കോഴിക്കോട് ട്രെയിൻ കല്ലേറ്: ‘മൂങ്ങയെ എറിഞ്ഞതാകാം, ട്രെയിനിനെന്ന് ഓർമ്മയില്ല’; കല്ലേറ് കേസ് പ്രതിയുടെ വിചിത്ര മൊഴി

news image
Apr 21, 2026, 8:03 am GMT+0000 payyolionline.in

കോഴിക്കോട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ പ്രതിയുടെ വിചിത്രമായ മൊഴി പുറത്ത്. ട്രെയിനിന് നേരെ കല്ലെറിഞ്ഞതായി താൻ ഓർക്കുന്നില്ലെന്നും രാത്രി സമയങ്ങളിൽ മൂങ്ങയെ എറിയാറുണ്ടെന്നും പിടിയിലായ കൃഷ്ണകുമാർ (30) പോലീസിനോട് പറഞ്ഞു. ചിലപ്പോൾ മൂങ്ങയെ എറിയുമ്പോൾ കല്ല് ട്രെയിനിന് കൊണ്ടിട്ടുണ്ടാകാമെന്നും ഇയാൾ മൊഴി നൽകി.

കടലുണ്ടി വടക്കുമ്പാട് സ്വദേശിയായ കൃഷ്ണകുമാർ റെയിൽവേ ട്രാക്കിലേക്ക് കല്ലെറിയുന്നത് പതിവാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ച ശേഷമാണ് ഇയാൾ ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 31-ാം തീയതിയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

പരിക്കേറ്റ ഐശ്വര്യയുടെ നില ഗുരുതരം
ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് സ്വദേശിനി ഐശ്വര്യ (22) യ്ക്കാണ് കല്ലേറിൽ പരിക്കേറ്റത്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ചായിരുന്നു ആക്രമണം. കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ല് തകരുകയും രണ്ട് പല്ലുകൾ നഷ്ടമാവുകയും ചെയ്തു. ചുണ്ടിന് വലിയ മുറിവേറ്റ ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും ദ്രവരൂപത്തിലുള്ള ആഹാരം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഈ വിദ്യാർത്ഥിനി. ആലുവ യു.സി കോളേജിലെ ബയോഇൻഫോർമാറ്റിക്സ് പി.ജി വിദ്യാർത്ഥിനിയായ ഐശ്വര്യക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സെമസ്റ്റർ പരീക്ഷയടക്കം നഷ്ടമായി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും റെയിൽവേ സുരക്ഷാ വിഭാഗവുമായി ചേർന്ന് പരിശോധന കർശനമാക്കുമെന്നും പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe