കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി നിതിന്റെ കുടുംബം കോളേജിലെത്തി. നിതിന്റെ അച്ഛനും സഹോദരി ഭർത്താവുമാണ് കോളേജ് സന്ദർശിച്ചത്. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയും അപകടം നടന്ന സ്ഥലവും അവർ നേരിൽ കണ്ടു.
കോളേജ് പ്രിൻസിപ്പലിനെ കാണാൻ നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം അതിന് തയ്യാറാകാതെ കുടുംബം മടങ്ങുകയായിരുന്നു. “മകനെ കൊന്നവരെ കാണേണ്ട” എന്നായിരുന്നു പ്രിൻസിപ്പലിനെ കാണാതെ മടങ്ങുന്നതിനിടെ നിതിന്റെ അച്ഛൻ വികാരാധീതനായി പ്രതികരിച്ചത്. കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് നീതി ലഭിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം മടങ്ങിയത്.
അന്വേഷണത്തിൽ വീഴ്ച: 28-ന് ഹർത്താൽ
അതേസമയം, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം മെല്ലെപ്പോക്കിലാണെന്ന് ആരോപിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആക്ഷൻ കൗൺസിൽ. കേസ് അന്വേഷണത്തിൽ പോലീസിന് വലിയ വീഴ്ച സംഭവിച്ചതായി ആക്ഷൻ കൗൺസിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. നിതിന്റെ മരണം കൊലപാതകമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബവും ആക്ഷൻ കൗൺസിലും.
