കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതായി പരാതി. ആയഞ്ചേരി പഞ്ചായത്തിലെ 47-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പൂമുള്ളകണ്ടി സീനത്തിനാണ് തന്റെ വോട്ട് നേരത്തെ ആരോ പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയെന്ന വിവരമറിഞ്ഞ് മടങ്ങേണ്ടി വന്നത്.
സർക്കാർ ഉദ്യോഗസ്ഥയോ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാരിയോ അല്ലാത്ത സീനത്തിന്റെ വോട്ട് എങ്ങനെ പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തി എന്നതിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള ആരോപിച്ചു. ഇത് സംബന്ധിച്ച് വരണാധികാരിക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് കനത്ത പോളിങ്: ഉച്ചയോടെ 40 ശതമാനം പിന്നിട്ടു
അതേസമയം, സംസ്ഥാനത്തുടനീളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 1 മണിയോടെ സംസ്ഥാനത്തെ പോളിങ് ശതമാനം 41.1% കടന്നു.പല ജില്ലകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.
കനത്ത ചൂടിലും ജനങ്ങൾ വലിയ തോതിൽ ബൂത്തുകളിലേക്ക് എത്തുന്നത് പോളിങ് ശതമാനം 80 കടക്കുമെന്ന സൂചനയാണ് നൽകുന്നത്.
140 മണ്ഡലങ്ങളിലായി 2.71 കോടി വോട്ടർമാരാണ് ഇന്ന് വിധി നിർണ്ണയിക്കുന്നത്.30,495 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും. സംസ്ഥാനത്ത് അങ്ങിങ്ങ് വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയത് വോട്ടെടുപ്പ് നേരിയ തോതിൽ വൈകാൻ കാരണമായെങ്കിലും ഉദ്യോഗസ്ഥർ ഉടൻ തന്നെ തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു.
