ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും; ആരോഗ്യനില ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയിലേക്ക്

news image
Apr 6, 2026, 5:10 am GMT+0000 payyolionline.in

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്ന് കോടതിയെ സമീപിച്ചേക്കും. രഞ്ജിത്തിന്റെ മോശം ആരോഗ്യസ്ഥിതിയും പോലീസ് കസ്റ്റഡി കാലാവധിക്ക് മുൻപേ തെളിവെടുപ്പ് പൂർത്തിയാക്കി ഹാജരാക്കിയതും ചൂണ്ടിക്കാട്ടിയാകും ജാമ്യത്തിനായി വാദിക്കുക.

നിലവിൽ അടുത്ത ആഴ്ച വരെയാണ് രഞ്ജിത്തിനെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഫോർട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനിലും എ.ആർ ക്യാമ്പിലെ കാരവനിലുമെത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അനുവദിച്ചിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച വൈകുന്നേരത്തോടെ രഞ്ജിത്തിനെ വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച രഞ്ജിത്ത്, ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസിനോട് ആവർത്തിച്ചു. സിനിമയിൽ അവസരം നൽകാത്തതിലുള്ള പകയാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, യുവനടിയുടെ പരാതിയിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായി തടങ്കലിൽ വെക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

സംഭവസമയത്ത് സെറ്റിലുണ്ടായിരുന്നവരുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ചുവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. പ്രതിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് കേസിൽ നിർണ്ണായകമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe