കുറ്റ്യാടി : കുറ്റ്യാടിയുടെ മലയോരമേഖലകളിൽ ശനിയാഴ്ച പെയ്ത വേനൽമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ഉച്ചവരെ കത്തിനിന്ന വേനൽച്ചൂടിന് ആശ്വാസമായി ഏറെനേരം ശക്തമായ മഴ ലഭിച്ചു. കാറ്റിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരം കടപുഴകിവീണു. അടുക്കത്ത് കുനിയിൽ ഫസലിന്റെ വീടിനുമുകളിൽ തെങ്ങുവീണ് വീടിന് സാരമായ കേടുപറ്റി. പാലോത്ത് കുളങ്ങരയിൽ റോഡരികിലെ മരം വൈദ്യുതലൈനിൽ പൊട്ടിവീണു. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
പലയിടങ്ങളിലും കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളും നശിച്ചു. മരങ്ങൾ വീണ് ലൈൻ പൊട്ടിയതിനാൽ മലയോരമേഖലയിൽ ചിലയിടങ്ങളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു.കുറ്റ്യാടി ജനകീയ ദുരന്തനിവാരണസേനാ ചെയർമാൻ ബഷീർ നരയങ്കോടിന്റെ നേതൃത്വത്തിൽ പൊട്ടിവീണ മരങ്ങൾ മുറിച്ചുമാറ്റി. കാവിലുംപാറ പഞ്ചായത്തിലെ കൂടലിൽ സി.പി. പവിത്രന്റെ നേന്ത്രവാഴകൾ നശിച്ചു. വിളവെടുക്കാറായ കുലകളാണ് നശിച്ചത്. മൂന്നുലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു.
