മലപ്പുറം: നിലമ്പൂർ കാളികാവ് ചിറ്റയിൽ ആക്കും പാറിൽ വ്യാപക മോഷണം. മൂന്ന് വീടുകളിൽ മോഷണശ്രമം നടന്നു. കുരിക്കൾ മൂസയുടെ വീട്ടിൽനിന്ന് 28 പവൻ സ്വർണം മോഷണംപോയി. കുരിക്കൾ മൂസയുടെയും വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരയിൽ ജ്വല്ലറി ബോക്സിൽ സൂക്ഷിച്ച മൂസയുടെ മരുമകൾ ആബിദയുടെ ആഭരണമാണ് മോഷണം പോയത്. മോഷണത്തിനിടെ കള്ളന്റെ കാൽ തട്ടി പാത്രത്തിന്റെ ശബ്ദം കേട്ട് ആബിദയുടെ ഭർത്താവ് ഉണർന്നു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് വീട്ടുകാർ പറയുന്നത്. മറ്റൊരു വീട്ടിൽ ജനൽ വഴി മോഷണത്തിന് ശ്രമിച്ചത് വീട്ടുകാരറിഞ്ഞതോടെ കള്ളൻ രക്ഷപ്പെടുകയും ചെയ്തു. ആളില്ലാത്ത മറ്റൊരു വീട്ടിൽ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ കള്ളൻ മുഴുവൻ വസ്തുക്കളും വാരിവലിച്ചിട്ടു. പൂവ്വത്തിക്ക അബൂതാഹി റിന്റെ വീടിന്റെ അടുക്കള വാതിൽ തകർത്താണ് മോഷണശ്രമം നടത്തിയത്. എന്നാൽ ഇവിടെ നിന്ന് ഒന്നും മോഷണം പോയിട്ടില്ല.
പൂവ്വത്തിക്കൽ കുഞ്ഞാണിയുടെ വീട്ടിൽ ജനൽ പാളി തുറന്നാണ് മോഷണത്തിന് ശ്രമിച്ചത്. കഴിഞ്ഞ ദിവസം പുലർച്ച മൂന്നു മണിക്കാണ് സംഭവം. രാത്രി തന്നെ കാളികാവ് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്ന് ഡോഗ്സ്ക്വാഡും ഫോറൻ സിക് വിദഗ്ധരും സ്ഥലത്തെത്തി. ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഒട്ടേറെ മോഷണങ്ങളാണ് മേഖലയിൽ നടന്നിട്ടുള്ളതെങ്കിലും ഒന്നിനും തുമ്പുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം അമ്പലക്കടവിലെ വീട്ടിൽനിന്ന് 45 പവൻ മോഷണം പോയതിലും കള്ളൻ പിടിക്കപ്പെട്ടില്ല.
