കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ. വരുന്ന തെരഞ്ഞെടുപ്പിൽ പിണറായി എൻ.ഡി.എക്കൊപ്പം നിൽക്കണം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കും. ഒപ്പം നിന്നാൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അതാവലെ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ബി.ജെ.പിയെ എതിർത്തോളൂ, പക്ഷേ വികസനത്തെ എതിർക്കരുതെന്നും കേന്ദ്രമന്ത്രി രാം ദാസ് അതാവലെ കണ്ണൂരിൽ പറഞ്ഞു.
കേരളത്തിൽ നിന്ന് കൂടുതൽ പേർ റിപ്പബ്ലിക് പാർട്ടിയിലേക്ക് എത്തുന്നുണ്ട്. പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി ഒരുക്കങ്ങൾ തുടങ്ങി. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡേക്കാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല. കേന്ദ്രമന്ത്രി ശോഭ കരന്തലജെക്കാണ് സഹചുമതല. ദേശീയ അധ്യക്ഷനായി നിതിന്‍ നബിന് ചുമതലയേറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. വെള്ളിയാഴ്ച്ച നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കാനിരിക്കെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ബിഹാറിലും വിനോദ് താവ്ഡേക്കായിരുന്നു തെരഞ്ഞെടുപ്പ് ചുമതല.
തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറാമെങ്കിൽ കേരളത്തിലും അധികാരത്തിലേറാം എന്നതാണ് ബി.ജെ.പി ദേശീയ നേതൃത്വം മുന്നോട്ട വെക്കുന്ന മുദ്രാവാക്യം.
