കണ്ണൂർ:‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേര് തന്റെ ആത്മകഥക്ക് ഉപയോഗിക്കില്ലെന്നും അത് തന്നെ പരിഹസിക്കാൻ ഡി.സി. ബുക്സ് മനപ്പൂർവം നൽകിയതാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. പേര് എന്താണെന്ന് തീരുമാനിച്ചിട്ടില്ല. എന്തായാലും ആ പേര് സ്വീകരിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
ആത്മകഥ എഴുതികൊണ്ടിരിക്കുകയാണ്. ഡിസംബർ വരെയുള്ളത് പൂർത്തിയായി. ഡിസംബർ വരെയുള്ള ജീവിതമാണ് അതിലുണ്ടാകുക. ബാക്കിയുള്ള ജീവിതചരിത്രം അടുത്ത ഭാഗത്തുണ്ടാകും. ആത്മകഥക്ക് രണ്ടോ മൂന്നോ ഭാഗം വരെയുണ്ടാകാം.
പ്രസാധകരെ തീരുമാനിച്ചിട്ടില്ല. പ്രസിദ്ധീകരണത്തിന് അനുമതി തേടി ഒട്ടേറെ പ്രസാധകർ സമീപിച്ചിട്ടുണ്ട്. പാർട്ടിയുടെ അനുമതി തേടിയശേഷം പുസ്തകം പുറത്തിറങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.
സമൂഹമാധ്യമങ്ങളിൽ ആത്മകഥയെന്ന പേരിൽ പ്രചരിച്ച ഭാഗങ്ങൾ തന്റേതല്ലെന്നും അതിനെതിരെ ഡി.സി ബുക്സിനെതിരായ നിയമ നടപടികൾ നടക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ‘കട്ടൻചായയും പരിപ്പുവടയും -ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിൽ ഇ.പി. ജയരാജന്റെ പേരിലുള്ള ആത്മകഥ പുറത്തുവന്നിരുന്നത്