കോഴിക്കോട് ∙ മതസാമുദായിക നേതാക്കളെ സന്ദർശിച്ച് ശശി തരൂർ എംപിയുടെ മലബാർ പര്യടനത്തിന്റെ രണ്ടാം ഘട്ടം. മുഖ്യമന്ത്രി ആരാകണമെന്നു തീരുമാനിക്കേണ്ടത് പാർട്ടിയും ജനങ്ങളുമാണെന്നു തരൂർ പറഞ്ഞു. മുഖ്യമന്ത്രിയാകാൻ തയാറാണെന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞതാണ്. അതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കെഎൻഎം പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി എന്നിവരെയാണ് ഇന്നലെ തരൂർ സന്ദർശിച്ചത്.
കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് തരൂർ നടത്തുന്നതെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കോൺഗ്രസിന്റേത് കൂട്ടായ നേതൃത്വമാണ്. അതിൽ തരൂർ തന്റെ ദൗത്യം ചെയ്യുന്നു. അത് മറ്റുള്ളവർക്ക് എതിരല്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.