കണ്ണൂർ: മൊബൈൽ ഫോണിലൂടെ ഒൻപതാം ക്ലാസുകാരിയോട് അശ്ലീല കാര്യങ്ങൾ സംസാരിച്ച കണ്ണൂർ കണ്ണവത്ത് ഡിവൈഎഫ്ഐ നേതാവ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിൽ. ഡിവൈഎഫ്ഐ കണ്ണവം മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതേസമയം, തിരുവനന്തപുരത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ പുറത്ത് വരുന്നത്. പ്ലസ് വൺ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ഡിവൈഎഫ്ഐ തിരുവനന്തപും വിളവൂര്‍ക്കൽ മേഖലാ പ്രസിഡന്റായിരുന്ന ജിനേഷ് ജയന് യുവതികളെ വലയിലാക്കിയത് സമൂഹമാധ്യമങ്ങളിലൂടെയാണെന്ന് പൊലീസ് കണ്ടെത്തി.
സാമൂഹികമാധ്യമങ്ങൾ വഴിയാണ് വിവാഹിതരായ യുവതികളുൾപ്പെടെയുള്ളവരെ ആകർഷിക്കുന്നതെന്ന് ജിനേഷ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ജിനേഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ മുപ്പതോളം സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ പലതും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായതിനാൽ ആരും പരാതി നല്‍കിയിട്ടില്ല. ബന്ധപ്പെടുന്ന യുവതികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി ഐഫോണിൽ സൂക്ഷിക്കുകയാണ് ഇയാളുടെ രീതി. പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയതെന്നും പൊലീസ് സംശയിക്കുന്നു.