മോദിയുടെ ബിരുദം: കെജ്‍രിവാളിനും സഞ്ജയ് സിംഗിനുമെതിരായ അപകീർത്തിക്കേസ് താൽകാലികമായി സ്റ്റേ ചെയ്ത് സുപ്രിംകോടതി

news image
Jan 16, 2024, 1:18 pm GMT+0000 payyolionline.in

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത അപകീർത്തി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനും സഞ്ജയ് സിംഗ് എംപിക്കും ആശ്വാസം. ഇരുവർക്കും എതിരായ അപകീർത്തി കേസ് സുപ്രിംകോടതി താൽകാലികമായി സ്റ്റേ ചെയ്തു. നാലാഴ്ചത്തെക്കാണ് കോടതി സ്റ്റേ ചെയ്തത്.

ഗുജറാത്ത് വിചാരണ കോടതിയുടെ പരിഗണനയിലുള്ള കേസുകളാണ് സുപ്രീംകോടതി താത്ക്കാലികമായി സ്റ്റേ ചെയ്തത്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാക്കൾ നൽകിയ ഹർജിയിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഗുജറാത്ത് ഹൈക്കോടതിയോട് നിർദേശിച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം വരെ വിചാരണ കോടതിയിലെ നടപടികൾ സ്‌റ്റേ ചെയ്യുകയാണെന്ന് സുപ്രിംകോടതി അറിയിച്ചു.

അതേസമയം കേസ് ഗുജറാത്തിൽ നിന്ന് കൊൽക്കത്തയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിംഗ് നൽകിയ ഹർജി  സുപ്രിംകോടതി തള്ളി. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയാണ് സഞ്ജയ് സിംഗിനായി ഹാജരായത്. ഗുജറാത്ത് ഹൈക്കോടതിയിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണനയിലിരിക്കെ തന്റെ കക്ഷിയെ കുറ്റക്കാരനാക്കി അയോഗ്യനാക്കാന്‍ നീക്കം നടന്നെന്ന് അഭിഷേക് മനു സിംഗ്‌വി ആരോപിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴും വിചാരണക്കോടതി കേസുമായി മുന്നോട്ടുപോകുകയാണെന്നും സിംഗ്‍വി വാദിച്ചു.

ഗുജറാത്ത് സർവ്വകലാശാലയ്‌ക്കെതിരെ തന്‍റെ കക്ഷി ഒരക്ഷരം മിണ്ടിയിച്ചില്ലെന്ന് സിംഗ്‍വി പറഞ്ഞു. ഈ സർവ്വകലാശാല സംസ്ഥാന സർക്കാരിന്റെ ധനസഹായമുള്ളതും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതുമായതിനാൽ, വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്ന് അപേക്ഷിക്കുകയാണ്. കൊല്‍ക്കത്തയിലേക്ക് കേസ് മാറ്റാന്‍ കഴിയുമോ എന്ന് സിംഗ്‍വി ചോദിച്ചു. എന്നാല്‍ ഈ അപേക്ഷ കോടതി തള്ളി.

ഗുജറാത്ത് സർവകലാശാല രജിസ്ട്രാർ പിയൂഷ് പട്ടേലാണ് അരവിന്ദ് കെജ്‍രിവാളിനും സഞ്ജയ് സിംഗിനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയെ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി നേതാക്കൾ പത്രസമ്മേളനങ്ങളിലും സോഷ്യൽ മീഡിയയിലും അപകീർത്തികരവും ആക്ഷേപകരവുമായ പ്രസ്താവനകൾ നടത്തിയയെന്നാണ് പരാതി. മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം (ആർടിഐ) തങ്ങൾക്ക് നൽകണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് എഎപി നേതാക്കൾ പരാമര്‍ശം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe