മുഖ്യമന്ത്രിയുടെ മകൾ വീണ ചെന്നൈയിലെ എസ്എഫ്ഐഒ ഓഫിസിലെത്തി; മൊഴി നൽകാനെന്ന് സൂചന

news image
Feb 19, 2024, 9:18 am GMT+0000 payyolionline.in

ചെന്നൈ∙ എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) ചെന്നൈ ഓഫിസിലെത്തി. അരുൺ പ്രസാദ് എന്ന ഉദ്യോസ്ഥനു മുന്നിൽ മൊഴി നൽകാൻ എത്തിയതാണെന്നാണ് സൂചന. എസ്എഫ്ഐഒയ്ക്ക് ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് ഓഫിസ്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് അഭിഭാഷകനൊപ്പമാണ് വീണ എത്തിയത്. അതീവരഹസ്യമായിട്ടായിരുന്നു യാത്ര.

ടി. വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്. ഒരു സേവനവും നൽകാത്ത എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ നടത്തിയ പണമിടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നാണു റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) കണ്ടെത്തൽ.

അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ജനുവരി 31ന് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് എം.നാഗപ്രസന്ന നിരസിച്ചത്. അന്വേഷണം സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. കമ്പനികാര്യ നിയമപ്രകാരം റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) നടത്തുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഇതേ നിയമത്തിന്റെ മറ്റൊരു വകുപ്പു ചുമത്തി എസ്എഫ്ഐഒ സമാന്തരമായി അന്വേഷിക്കുന്നത് തടയണമെന്നുമാണ് എക്സാലോജിക് വാദിച്ചത്. ഗുരുതര കുറ്റകൃത്യമല്ലെങ്കിലും കമ്പനികാര്യ നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (212) ചുമത്തിയാണ് അന്വേഷിക്കുന്നതെന്നും യുഎപിഎയ്ക്ക് തുല്യമായ വകുപ്പു ചുമത്താനാകില്ലെന്നും കമ്പനി വാദിച്ചു.

എന്നാൽ, സിഎംആർഎൽ രാഷ്ട്രീയ പാർട്ടികൾക്ക് 135 കോടി രൂപ നൽകിയതുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ് അന്വേഷണമെന്നാണ് എസ്എഫ്ഐഒ വാദിച്ചത്. ഒരു സേവനവും നൽകാതെ സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടി. റജിസ്ട്രാർ ഓഫ് കമ്പനീസിൽനിന്ന് ലഭിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഏറ്റെടുത്തത്. മറ്റ് ഏജൻസികളുടെ അന്വേഷണം സ്വാഭാവികമായും മരവിച്ചു. അധികാര ദുർവിനിയോഗം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ വിപുലമായ അധികാരങ്ങളുള്ള ഏജൻസിക്ക് കഴിയുമെന്നും കേന്ദ്ര സർക്കാർ വാദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe